പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. പ്രമുഖ ബ്രാൻഡ് ആയ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. പുതിയ നിരക്ക് പ്രകാരം ബാരലിന് 1.93 ഡോളർ വർദ്ധിച്ച് ക്രൂഡ് ഓയിൽ വില 93.05 ഡോളറിലെത്തി.
ഓഗസ്റ്റിൽ കാലാവധി അവസാനിക്കുന്ന ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് നിരക്കിൽ 2.1 ശതമാനം വർദ്ധനവുണ്ടായി. ഇതോടെ ഇത് ബാരലിന് 92.99 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ആഗോള വിപണിയിൽ വരും ദിവസങ്ങളിലും എണ്ണവിലയിൽ വർദ്ധനവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ലെബനോനിൽ ഇസ്രയേൽ സൈനിക നടപടികൾ തുടരുന്നതും, ഇറാൻ-യുഎസ് സമാധാന കരാർ അന്തിമഘട്ടത്തിൽ എത്താതിരിക്കുന്നതുമാണ് നിലവിലെ എണ്ണവില വർദ്ധനവിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ അസ്ഥിരത എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നുണ്ട്. എണ്ണവിലയിലുണ്ടാകുന്ന ഈ കുതിച്ചുകയറ്റം ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ വരും ദിവസങ്ങളിൽ ആഭ്യന്തര ഇന്ധനവില വർദ്ധനവിന് കാരണമായേക്കാം.