തമിഴ്‌നാട് ബി.ജെ.പിയിൽ വൻ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി പദവി രാജിവെച്ചതായി റിപ്പോർട്ട്. ബി.ജെ.പി ദേശീയ നേതാവ് നിതിൻ നവീനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം രാജിക്കത്ത് കൈമാറിയതായാണ് ദേശീയ മാധ്യമങ്ങളിൽ നിന്നുള്ള സൂചനകൾ. അണ്ണാമലൈ സ്വന്തമായി പുതിയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ ശക്തമാകുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നീക്കം.
ചെന്നൈയിലേക്ക് മടങ്ങുന്നതിന് മുൻപായി അണ്ണാമലൈ ഡൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തമിഴ്‌നാടുമായി ബന്ധപ്പെട്ട ചില നിലപാടുകളിലുള്ള വിയോജിപ്പാണ് അണ്ണാമലൈയെ രാജിയിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് പുതിയ ദിശാബോധം നൽകിയ അണ്ണാമലൈയുടെ പെട്ടെന്നുള്ള രാജി സംസ്ഥാന നേതൃത്വത്തെയും കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, അണ്ണാമലൈയെ പാർട്ടിയിൽ തന്നെ ഉറപ്പിച്ചു നിർത്താനുള്ള സജീവമായ നീക്കങ്ങൾ ബി.ജെ.പി കേന്ദ്ര നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ ദേശീയ തലത്തിലുള്ള ഏതെങ്കിലും പ്രധാന പാർട്ടി പദവിയിലേക്ക് ഉയർത്തി അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.