ലെബനനിൽ ഇസ്രയേൽ കരയാക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കടുത്ത അതൃപ്തി രേഖപ്പെടുത്തി അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ്. നെതന്യാഹുവിനെ നേരിട്ട് ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ച ട്രംപ്, നെതന്യാഹുവിന് 'ഭ്രാന്താണ്' എന്ന് വിശേഷിപ്പിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലെബനനിലെ പുരാതനമായ ബ്യൂഫോർട്ട് കോട്ട (Beaufort Castle) കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിരുന്നു. ഇതോടെ പശ്ചിമേഷ്യയിൽ പുരോഗമിച്ചിരുന്ന സമാധാന ചർച്ചകൾ പൂർണ്ണമായും പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് യു.എസ് പ്രസിഡന്റിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. ലെബനനിലെ സൈനിക ആക്രമണങ്ങൾ ഉടനടി നിർത്തിവെക്കണമെന്നും ബെയ്റൂട്ടിൽ നിന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നും ട്രംപ് നെതന്യാഹുവോട് ആവശ്യപ്പെട്ടു.
ഇതിന് പുറമേ പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഹിസ്ബുള്ളയുമായും ചർച്ച നടത്തിയതായാണ് വിവരം. എന്നാൽ, ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ പൂർണ്ണമായും നിലച്ചാൽ മാത്രമേ ഇസ്രയേൽ ലെബനനിലെ സൈനിക നടപടികൾ നിർത്തുകയുള്ളൂ എന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹുവെന്ന് വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിനിടയിലാണ് അമേരിക്കൻ ഭരണകൂടം നിലപാട് കടുപ്പിക്കുന്നത്.