അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളെ പൂർണ്ണമായും പ്രതിസന്ധിയിലാക്കിക്കൊണ്ട് പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുന്നു. കുവൈറ്റിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ടു.
ഇറാന്റെ തീരദേശ നഗരമായ ഗെരുക്, തന്ത്രപ്രധാനമായ ക്യൂഷ്യം (Qeshm) ദ്വീപ് എന്നിവിടങ്ങളിലാണ് അമേരിക്കൻ സേന ശക്തമായ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണങ്ങൾ മേഖലയിലെ സമാധാന ചർച്ചകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എങ്കിലും സമാധാന ചർച്ചകൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.
അതേസമയം, ലെബനനെതിരെയുള്ള അമേരിക്കൻ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ചർച്ചകളിൽ നിന്ന് പൂർണ്ണമായി പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.