ഇറാനുമായുള്ള സംഘർഷങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത രാഷ്ട്രീയ തിരിച്ചടി. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെ ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിക്കുന്നതിൽ നിന്ന് പ്രസിഡന്റിനെ വിലക്കുന്ന പ്രമേയം യു.എസ് ജനപ്രതിനിധിസഭ പാസാക്കി.
'വാർ പവേഴ്‌സ് റെസല്യൂഷൻ' എന്ന പ്രമേയമാണ് സഭ പാസാക്കിയത്. 208 വോട്ടുകൾക്കെതിരെ 215 വോട്ടുകൾക്കാണ് സഭയിൽ പ്രമേയം പാസായത്. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ പിന്തുണച്ച് വോട്ട് ചെയ്തത് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി. കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരരുതെന്നാണ് പ്രമേയത്തിലൂടെ സഭ ആവശ്യപ്പെടുന്നത്.
ജനപ്രതിനിധിസഭ പാസാക്കിയ പ്രമേയം ഇനി യു.എസ് സെനറ്റിന്റെ പരിഗണനയ്ക്കായി അയക്കും. സെനറ്റിലും പ്രമേയം പാസാകുകയാണെങ്കിൽ അത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കും സൈനികാധികാരങ്ങൾക്കും വലിയ പരിധിവരുത്തും. പശ്ചിമേഷ്യയിൽ ഇറാൻ-യു.എസ് സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അമേരിക്കൻ ജനപ്രതിനിധിസഭയുടെ ഈ അടിയന്തര ഇടപെടൽ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ