ഫിലിപ്പീൻസിലെ മിൻഡാനാവോ ദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മൂന്ന് പേർ മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അന്താരാഷ്ട്ര ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ശക്തമായ ഭൂകമ്പത്തിൽ പ്രദേശത്തെ 37 വാണിജ്യ കെട്ടിടങ്ങൾ തകർന്നതായാണ് പ്രാഥമിക വിവരം. ദുരന്തബാധിത പ്രദേശങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഭൂചലനം ഉണ്ടാകുന്ന സമയത്ത് പ്രദേശത്തെ മഹായഹായ് സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടക്കുകയായിരുന്നു. പെട്ടെന്ന് ഭൂമി കുലുങ്ങിയതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി ചിതറിയോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ജപ്പാൻ, പലാവു, പാപുവ ന്യൂഗിനിയ തുടങ്ങിയ അയൽരാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കടലിൽ അസാധാരണമായ മാറ്റങ്ങൾ ഒന്നും കാണാത്തതിനെ തുടർന്ന് പിന്നീട് ഈ മുന്നറിയിപ്പ് പിൻവലിച്ചു. എങ്കിലും മുൻകരുതലെന്ന നിലയിൽ തീരദേശ മേഖലകളിൽ താമസിക്കുന്നവരോട് താൽക്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിപ്പാർക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.