Share this Article
News Malayalam 24x7
ഇറാൻ ലക്ഷ്യമാക്കി ഇനിയും ശക്തമായ സൈനിക നീക്കം; ആക്രമണം ചർച്ചകളുടെ ഭാഗമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്
Pete Hegseth

ഇറാനിലെ നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് സൈന്യം ആക്രമണം നടത്തിയതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. മേഖലയിൽ ഒരു സ്ഥിരമായ വെടിനിർത്തൽ കരാറിലേക്ക് എത്തുന്നതിനുള്ള സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമായാണ് ഇത്തരം സൈനിക നീക്കങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്ലോറിഡയിലെ ടാമ്പയിലുള്ള യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇറാനുമായുള്ള ചർച്ചകൾക്ക് വേഗത കൂട്ടാനും അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഇത്തരം ആക്രമണങ്ങൾ അനിവാര്യമാണെന്നാണ് ഹെഗ്സെത്തിന്റെ നിലപാട്. "ഇറാനെതിരെ ശക്തവും ഉറച്ചതുമായ നീക്കങ്ങൾ തുടരും. ആവശ്യമെങ്കിൽ സൈനിക കരുത്ത് ഇനിയും പ്രയോഗിക്കും," അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ടാമ്പയിൽ നിന്ന് പുറപ്പെടുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഈ കാര്യങ്ങൾ വിശദീകരിച്ചത്.


അതേസമയം, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന ആരോപണങ്ങൾ ശക്തമാണ്. 10 ഗ്രാമങ്ങളിലെ 20,000ത്തോളം പേർക്ക് കുടിവെള്ളം എത്തിക്കുന്ന രണ്ട് പ്രധാന ജലസംഭരണികൾ യുഎസ് ആക്രമണത്തിൽ തകർന്നതായി ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതൊരു ആസൂത്രിതമായ യുദ്ധക്കുറ്റമാണെന്നും സിവിലിയൻ ജീവിതത്തെ അമേരിക്ക ബോധപൂർവം ലക്ഷ്യം വെക്കുകയാണെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.


എന്നിരുന്നാലും, ഇറാനെതിരെയുള്ള സൈനിക നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പീറ്റ് ഹെഗ്സെത്തിന്റെ വാക്കുകൾ നൽകുന്നത്. വരും ദിവസങ്ങളിൽ മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ഈ തുറന്നുപറച്ചിൽ മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories