വിവാദ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ 'തൊപ്പി' എന്ന നിഹാദിനും കൂട്ടാളികൾക്കുമെതിരെ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി.യുടെ നടപടി.
കേരള സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് കേസിന്റെ അന്വേഷണ ചുമതല. പോക്സോ കേസുകൾ, എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗം, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, വിവിധ സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിലാണ് 'തൊപ്പി'ക്കും കൂട്ടാളികൾക്കുമെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്.
തൊപ്പിയുടെ വിവാദപരമായ സാമൂഹ്യമാധ്യമ ഇടപെടലുകൾക്കെതിരെയും നിയമലംഘനങ്ങൾക്കെതിരെയും അഡ്വ. ശ്രീജിത്ത് പെരുമന നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട കാര്യം ശ്രീജിത്ത് പെരുമന തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വരും ദിവസങ്ങളിൽ തൊപ്പിയെയും സംഘത്തെയും കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് വിധേയമാക്കുമെന്നാണ് വിവരങ്ങൾ.