മുഖ്യമന്ത്രി വി ഡി സതീശൻ നാളെ കള്ളാടിയിലെ ദുരന്തസ്ഥലത്തെത്തും. അതേ സമയം രാത്രിയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ എന്നിവർ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡി ഐ ജി കെ കാർത്തികിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം മന്ത്രിമാർ ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയിലും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.
അതേ സമയം കള്ളാടി മണ്ണിടിച്ചിലിൽ മരിച്ച മൂന്നു പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അതിഥി തൊഴിലാളികളായ പുരുഷന്മാരുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടമാണ് പൂർത്തിയായത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര ബാൻ ഓ്രപ്പറേറ്റർ), ബിഹാർ സ്വദേശിയായ ബികാഷ് കുമാർ (സിവിൽ ഫോർമാൻ), ജാർഖണ്ഡ് സ്വദേശിയായ . അൻമോൽ (തൊഴിലാളി) എന്നിവരുടെ പോസ്റ്റുമോർട്ടമാണ് പൂർത്തിയായത്.
വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമാറ്റം നടപടികൾ പൂർത്തിയാക്കിയത്. മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 9 പേരിൽ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഏഴ് പേരിൽ ഒരാൾ മലയാളിയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ഐസിയുവിൽ ചികിത്സയിൽ തുടരുന്നുണ്ട്. ചികിത്സ നടപടികൾ ഏകോപിക്കുന്നതിനായി മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ 42 കുടുംബങ്ങളിൽ നിന്നായി 142 പേർ എത്തിയിട്ടുണ്ട്.