അമേരിക്കൻ പിന്തുണയോടെയുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയിലെ താൽക്കാലിക സർക്കാരിനെ ഹമാസ് പിരിച്ചുവിട്ടു. ഗാസയിലെ 20 വർഷത്തോളം നീണ്ട ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് ഭരണം സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന പുതിയ സമിതിക്ക് കൈമാറാൻ ഹമാസ് തയ്യാറായത്. ഇതിന്റെ ഭാഗമായി ഹമാസ് സർക്കാരിന്റെ അടിയന്തര സമിതി തലവനായിരുന്ന മുഹമ്മദ് അൽ ഫറാ ഔദ്യോഗികമായി രാജി സമർപ്പിച്ചു.
ഫലസ്തീൻ ഉദ്യോഗസ്ഥനായ അലി ശാത്തിന്റെ നേതൃത്വത്തിലുള്ള 'നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ' ഇനി മുതൽ ഗാസയിലെ ഭരണകാര്യങ്ങൾ നിയന്ത്രിക്കും. കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളിൽ ഒന്നായിരുന്നു ഹമാസ് ഭരണത്തിൽ നിന്നും മാറിനിൽക്കുക എന്നത്.
ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ വെച്ച് മറ്റ് ഫലസ്തീൻ സംഘടനകളുമായി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ഹമാസ് ഈ നിർണായക തീരുമാനമെടുത്തത്. സമാധാന കരാറുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഗാസയിലെ ഭരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ പുതിയ വിദഗ്ദ്ധ സമിതിക്ക് സാധിക്കുമെന്നും ഹമാസ് വക്താക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. സമാധാന പുനഃസ്ഥാപനത്തിനായുള്ള നിർണ്ണായക ചുവടുവെപ്പായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്.