സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിന്റെ പ്രധാന യൂട്യൂബ് ചാനൽ അധികൃതർ പൂട്ടിപ്പിച്ചു. എറണാകുളം റൂറൽ സൈബർ പൊലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂട്യൂബ് അധികൃതർ തന്നെയാണ് ചാനൽ പൂർണ്ണമായും നീക്കം ചെയ്തത്.
അതേസമയം, കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നിഹാദ് ഒളിവിൽ പോയതായും എറണാകുളം ജില്ല വിട്ടതായും പൊലീസ് സംശയിക്കുന്നു. അന്വേഷണവുമായി നിഹാദിന്റെ സുഹൃത്തുക്കൾ സഹകരിക്കുന്നില്ലെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് ഐടി നിയമപ്രകാരം നിഹാദിനെതിരെ കേസെടുത്തത്.
കേസിൽ അറസ്റ്റ് ഒഴിവാക്കാനായി നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തിട്ടുണ്ട്. പ്രതി ചെയ്തത് അതീവ ഗുരുതരമായ സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.