കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ ആദ്യ അറസ്റ്റിലുണ്ടായ ഗുരുതര വീഴ്ചയിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സുധീർ കല്ലൻ, കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി എന്നിവരെ നേരിട്ട് വരുത്തിയാണ് കോടതി ശകാരിച്ചത്.
"22 വർഷത്തെ സർവീസ് അനുഭവസമ്പത്തുള്ള നിങ്ങൾക്ക് നിയമം അറിയില്ലേ? സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും നാണം കെടുത്തലാണോ നിങ്ങളുടെ ലക്ഷ്യം? വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ?" - കോടതി കടുത്ത ഭാഷയിൽ ചോദിച്ചു. പ്രതി രക്ഷപ്പെട്ടു പോകട്ടെ എന്ന രീതിയിൽ മനഃപൂർവ്വം നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതാണോ എന്നും ജസ്റ്റിസ് വിമർശിച്ചു.
സാധാരണക്കാരുടെ വികാരങ്ങൾ മാനിക്കാനും നീതി ഉറപ്പാക്കാനും ഇവിടെ കോടതിയുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികളെക്കുറിച്ച് എ.ഡി.ജി.പി കോടതിയിൽ റിപ്പോർട്ട് നൽകണമെന്നും, പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതി നേരിട്ട് ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി.