ശബരിമല സ്വർണ്ണക്കവർച്ച കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് നേരിട്ട് പങ്കുള്ളതായി വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. തിരുവാഭരണം കമ്മീഷണറുടെ ഔദ്യോഗിക റിപ്പോർട്ടും മുന്നറിയിപ്പുകളും അവഗണിച്ചാണ് സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് നേരിട്ട് ഇടപെട്ട് നിർദ്ദേശം നൽകിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനായി വ്യാജ രേഖകളും വ്യാജ കരാറുകളും ഉണ്ടാക്കിയതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസ്' കമ്പനിക്ക് പരമ്പരാഗത രീതിയിൽ സ്വർണ്ണം വേർതിരിക്കാനോ പണിയാനോ ഉള്ള സാങ്കേതിക സൗകര്യങ്ങളില്ലെന്ന് തിരുവാഭരണം കമ്മീഷണർ റജിലാൽ മുൻപ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അട്ടിമറിച്ചാണ് പ്രശാന്ത് നിർണ്ണായക തീരുമാനമെടുത്തത്.
2019-ൽ നടന്ന സ്വർണ്ണക്കവർച്ച മറച്ചുവെക്കാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നീക്കങ്ങൾ നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന ആരോപണം. യാതൊരുവിധ മുൻകൂട്ടിയുള്ള അനുമതികളോ രേഖകളോ ഇല്ലാതെയാണ് സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് മാറ്റിയത്. സംഭവത്തിൽ ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ കൂടുതൽ അന്വേഷണ വിധേയമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.