നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ഗതാഗത തടസ്സമുണ്ടാക്കിയതിന് ജനപ്രിയ റാപ്പർ വേടനെതിരെ (വിഘ്നേഷ് വേടൻ) പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് നടപടിയെടുത്തത്.
വേടനും സംഘാടകനായ വിഘ്നേഷിനും പുറമെ കണ്ടാലറിയാവുന്ന 99 പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അനുമതിയില്ലാതെ പരിപാടി നടത്തി, പൊതുവഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കി എന്നീ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം എറണാകുളം പനമ്പിള്ളി നഗർ പാർക്കിലാണ് 'പാട്ടും പ്രതിഷേധവും' എന്ന പേരിൽ വേടനും സംഘവും പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും യുവാക്കളും പ്രമുഖരും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് പ്രതിഷേധത്തിൽ പങ്കുചേരാനും പ്ലക്കാർഡുകളുമേന്തി ഐക്യദാർഢ്യം പ്രഖ്യാപിക്കാനും എത്തിച്ചേർന്നത്. ആളുകൾ കൂട്ടത്തോടെ തടിച്ചുകൂടിയത് പ്രദേശത്ത് ഗതാഗത തടസ്സത്തിന് കാരണമായതിനെ തുടർന്നാണ് പൊലീസ് നടപടി.