രണ്ട് മാസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർദ്ധരാത്രിയോടെ അവസാനിക്കും. നിരോധനകാലം കഴിഞ്ഞ് ആഴക്കടൽ മത്സ്യബന്ധനത്തിന് പുറപ്പെടാൻ നീണ്ടകര, ശക്തികുളങ്ങര, കരിനാഗപ്പള്ളി ഉൾപ്പെടെയുള്ള കൊല്ലം ജില്ലയിലെ വിവിധ തുറമുഖങ്ങളിൽ ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളികളും അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി.
ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് തിരിക്കുന്നത്. ബോട്ട് എൻജിനുകളുടെ അറ്റകുറ്റപ്പണികൾ, പെയിന്റിംഗ്, വലകൾ നന്നാക്കൽ എന്നിവ തീരങ്ങളിൽ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. തമിഴ്നാട്, ബീഹാർ, ഒഡീഷ, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ജോലിയിൽ പ്രവേശിക്കുന്നതിനായി ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.
ബോട്ടുകൾക്ക് ആവശ്യമായ ഐസ് ലഭ്യമാക്കുന്നതിനായി ഐസ് പ്ലാന്റുകളും ഇന്ധനം നിറയ്ക്കുന്നതിനുള്ള മറൈൻ പെട്രോൾ പമ്പുകളും പ്രവർത്തനസജ്ജമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകളിലേക്ക് ഐസും ഇന്ധനവും കയറ്റി തുടങ്ങും. കടുത്ത പ്രതിസന്ധികൾ നേരിട്ട നിരോധനകാലത്തിന് ശേഷം സമൃദ്ധമായ മത്സ്യലഭ്യത പ്രതീക്ഷിച്ചാണ് തൊഴിലാളികൾ കടലിലേക്ക് ഇറങ്ങുന്നത്.