തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസിൽ വെള്ളിയാഴ്ച പുലർച്ചെ വൻ തീപിടുത്തമുണ്ടായി. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വെച്ച് പുലർച്ചെ 5:15-ഓടെയാണ് സംഭവം. എഞ്ചിനിലും ബി1 എസി കോച്ചിലുമാണ് തീ പടർന്നത്. ട്രെയിനിൽ നിന്നും പുകയും തീയും ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എഞ്ചിനിൽ നിന്നും ബോഗികൾ വേർപെടുത്തിയതിനാൽ വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ബി1 കോച്ചിലുണ്ടായിരുന്ന ചില യാത്രക്കാരുടെ ലഗേജുകൾ പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്.
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനായതിനാൽ നിരവധി മലയാളി യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾ വലിയ തോതിൽ ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്സ്പ്രസ്. ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് പിന്നിലെന്ന് റെയിൽവേ സംശയിക്കുന്നുണ്ട്. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തെ തുടർന്ന് ഈ പാതയിലുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.