പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച നോര്‍വേയിലെ പത്രമായ 'ആഫ്റ്റന്‍പോസ്റ്റന്‍' വിവാദത്തില്‍. അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വേയിലെത്തിയ മോദിയെ ഒരു 'പാമ്പാട്ടി'യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളില്‍ പിടിച്ചിരിക്കുന്നതുമായാണ് കാര്‍ട്ടൂണിലുള്ളത്. 'കൂര്‍മ ബുദ്ധിക്കാരനും നേരിയ തോതില്‍ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യന്‍' എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ ചിത്രമുള്ളത്.
ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ ഒരു 'പാമ്പാട്ടികളുടെ നാടായി' മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നാരോപിച്ച് സംഘപരിവാർ അനുകൂല അക്കൌണ്ടുകളിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നോര്‍വേ സന്ദര്‍ശനത്തിനിടയില്‍ മാധ്യമപ്രവർത്തകയുടെ ചോദ്യത്തില്‍ നിന്നും പ്രധാനമന്ത്രി ഒഴിഞ്ഞുമാറിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഈ കാര്‍ട്ടൂണ്‍ പുറത്തുവന്നത്. അതേ സമയം, ഈ കാർട്ടൂൺ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധീരമായ മാതൃകയാണ് എന്ന തരത്തിലുള്ള പ്രതികരണവും ഉയരുന്നുണ്ട്.