ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അയൽരാജ്യങ്ങളിലേക്ക് ഉൾപ്പെടെ രോഗം പടരുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. എബോളയ്‌ക്കെതിരെ ഫലപ്രദമായ വാക്സിൻ പൂർണ്ണ സജ്ജമാക്കാൻ ഇനിയും ഒൻപത് മാസമെങ്കിലും സമയമെടുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
വൈറസിനെ പ്രതിരോധിക്കാൻ സാധ്യമായ രണ്ട് കാൻഡിഡേറ്റ് വാക്സിനുകൾ വികസിപ്പിച്ചെടുക്കുന്നുണ്ടെങ്കിലും അവയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേശകൻ ഡോ. വാസുമൂർത്തി വ്യക്തമാക്കി. നിലവിൽ എബോള ബാധയുണ്ടെന്ന് സംശയിക്കുന്ന അറൂറോളം കേസുകളും 139 മരണങ്ങളുമാണ് കോംഗോയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിക്കാൻ എടുക്കുന്ന കാലതാമസം കണക്കിലെടുക്കുമ്പോൾ രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും യഥാർത്ഥ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി.
എബോള വ്യാപനം രാജ്യത്ത് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഗവ്യാപന ഭീതിയെ തുടർന്ന് കോംഗോ ദേശീയ ഫുട്ബോൾ ടീമിന്റെ മൂന്ന് ദിവസത്തെ ലോകകപ്പ് പരിശീലന ക്യാമ്പും തലസ്ഥാനമായ കിൻഷാസയിൽ നിശ്ചയിച്ചിരുന്ന ആരാധകരുമായുള്ള അനുബന്ധ പരിപാടികളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.