സോഷ്യൽ മീഡിയയിൽ അതിവേഗം തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സി.ജെ.പി) ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉടൻ പൂട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പാർട്ടിയുടെ എക്സ് (ട്വിറ്റർ) അക്കൗണ്ട് കഴിഞ്ഞ ദിവസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്നാണ് പാർട്ടിയുടെ എക്സ് അക്കൗണ്ടിനെതിരെ നടപടി സ്വീകരിച്ചത്. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2000-ലെ വിവരസാങ്കേതികവിദ്യാ നിയമത്തിലെ (IT Act) സെക്ഷൻ 69 എ അനുസരിച്ചാണ് അക്കൗണ്ട് റദ്ദാക്കിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്ന വിലയിരുത്തലിനെ തുടർന്ന് പാർട്ടിക്ക് എതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം, സോഷ്യൽ മീഡിയ ട്രെൻഡുകളിൽ ഇടംപിടിച്ചതിന് പിന്നാലെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അവർ ഓൺലൈൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലും പാർട്ടിയുടെ പുതിയ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണം 80,000 പിന്നിട്ടു കഴിഞ്ഞു.