പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത്, രാജ്യം അടിയന്തരമായി ബദൽ ഊർജ്ജസ്രോതസുകൾ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സുപ്രധാന നിർദ്ദേശം.
ഇറാൻ-അമേരിക്ക സംഘർഷവും ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ധന പ്രതിസന്ധി മറികടക്കാൻ അടിയന്തര ബദൽ മാർഗ്ഗങ്ങൾ തേടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
അതേസമയം, പുതിയ പരിഷ്കാരങ്ങളോ പദ്ധതികളോ നടപ്പിലാക്കുമ്പോൾ അത് സാധാരണക്കാരായ പൗരന്മാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത് എന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ വേണം പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ.
'വികസിത് ഭാരത് 2047' എന്നത് വെറുമൊരു വാഗ്ദാനമല്ലെന്നും അതൊരു വലിയ പ്രതിബദ്ധതയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വരും തലമുറയ്ക്കായി വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.