ലോകത്തിലെ ഏറ്റവും തിരക്കേറിയ ഇന്ധന പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്നും ടോൾ പിരിക്കാൻ ഇറാനും ഒമാനും സംയുക്ത നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഹോർമുസിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ഇറാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഒമാനെയും പങ്കാളിയാക്കാൻ പുതിയ നീക്കം നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒമാനുമായി ചർച്ചകൾ ആരംഭിച്ചതായി ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. എന്നാൽ ഈ ടോൾ പിരിവ് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഭൂരിഭാഗം രാജ്യങ്ങളുടെയും നിലപാട്.
ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരാനും വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത പണപ്പെരുപ്പത്തിനും കാരണമാകും. ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇറാന്റെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്.
ഈ വിഷയത്തിൽ തങ്ങൾ ഒമാനുമായി നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നാണ് ഇറാന്റെ നിലപാട്. പദ്ധതി യാഥാർത്ഥ്യമായാൽ അത് ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും നയതന്ത്ര തർക്കങ്ങൾക്കും വഴിതെളിച്ചേക്കാം.