ഓസ്ട്രേലിയയിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും രൂക്ഷമായ ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗവ്യാപനം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ ഇരുന്നൂറ്റിമുപ്പതിലധികം (230) കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ അധികൃതർ രാജ്യത്താകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നീ മേഖലകളിലാണ് നിലവിൽ കൂടുതൽ രോഗവ്യാപനമുള്ളത്. കൂടാതെ ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ എന്നീ പ്രവിശ്യകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാംക്രമിക രോഗമായതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ജനങ്ങൾ അടിയന്തര വൈദ്യസഹായം തേടണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകി.
രോഗവ്യാപനം തടയുന്നതിനായി വാക്സിനേഷൻ നടപടികൾ ഊർജ്ജിതമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കാനുമുള്ള കർശന നടപടികൾ ഓസ്‌ട്രേലിയൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്.