സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാർ ഈ മാസം മെയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു. ഇതോടെ നിശ്ചയിച്ചിരുന്ന ദിവസങ്ങളിൽ ബാങ്കിന്റെ എല്ലാ ശാഖകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
മുംബൈയിൽ ബാങ്ക് മാനേജ്‌മെന്റും യൂണിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്. സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്നിരുന്നു.
സ്റ്റാഫ് ക്ഷാമം പരിഹരിക്കുക, സ്ഥിരം ജോലികളുടെ ഔട്ട്‌സോഴ്‌സിംഗ് അവസാനിപ്പിക്കുക, പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ജീവനക്കാരുടെ വേതന പദവിയിലെ സമത്വം ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ നിലപാട് ഉണ്ടായതിനെ തുടർന്ന് സമരം തൽക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.