ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീതി പടർത്തുന്ന എബോള വൈറസിനെ പ്രതിരോധിക്കാൻ 60 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന (യു.എൻ). യു.എന്നിന്റെ സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എബോള വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോംഗോയ്ക്ക് പുറമെ എബോള ഭീഷണി നേരിടുന്ന അയൽ രാജ്യങ്ങളായ ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിനായി യു.എൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ വൈറസ് പടരുന്നത് തടയാനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ എബോളയ്ക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാൻ നോർവേ സർക്കാരും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (WHO) അടിയന്തര പ്രതിരോധ ഫണ്ടിലേക്ക് 5 മില്യൺ ഡോളറിന്റെ സഹായമാണ് നോർവേ വാഗ്ദാനം ചെയ്തത്. ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോളയെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഈ സഹായങ്ങൾ വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.