അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. അക്രമണത്തിൽ അക്രമിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അക്രമിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പ്രദേശത്ത് മുപ്പതോളം തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. താൻ ഓവൽ ഓഫീസിലുണ്ടെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് തൊട്ടുപിന്നാലെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. ആയുധധാരിയായ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇറാനുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി നിരവധി മാധ്യമപ്രവർത്തകർ ഈ സമയം വൈറ്റ് ഹൗസ് പരിസരത്ത് എത്തിയിരുന്നു. ചില മാധ്യമങ്ങൾ തത്സമയ സംപ്രേഷണം (Live Recording) നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാധ്യമപ്രവർത്തകരുടെ ലൈവ് റെക്കോർഡിങ്ങിൽ വെടിയൊച്ചകൾ വ്യക്തമായി കേൾക്കാമായിരുന്നു. വെടിയൊച്ച കേട്ടയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ സുരക്ഷിതമായി പ്രസ് റൂമിലേക്ക് മാറ്റി.
വെടിവെപ്പിനെ തുടർന്ന് വൈറ്റ് ഹൗസ് താൽക്കാലികമായി അടച്ചെങ്കിലും പിന്നീട് നിയന്ത്രണങ്ങൾ നീക്കി തുറന്നുകൊടുത്തു. പ്രദേശത്ത് വൻ സുരക്ഷയാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. ആക്രമണം നടത്തിയ വ്യക്തി ആരാണെന്നോ, വെടിവെപ്പിന് പിന്നിലെ കാരണം എന്താണെന്നോ വ്യക്തമായിട്ടില്ല. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) സംഘം സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.