സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലത്തിൽ പിഴവുകൾ സംഭവിച്ചതായി കേന്ദ്രമന്ത്രി സമ്മതിച്ചതോടെ, തങ്ങൾക്ക് നഷ്ടപ്പെട്ട മാർക്കിന് പകരം ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ബോർഡിന്റെ പിഴവ് മൂലം തങ്ങൾക്ക് അർഹതപ്പെട്ട മാർക്ക് നഷ്ടപ്പെട്ടുവെന്നും പുനർമൂല്യനിർണ്ണയ വേളയിൽ ഗ്രേസ് മാർക്ക് നൽകി ഇത് പരിഹരിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) മൂല്യനിർണ്ണയ രീതിക്ക് കരാർ നൽകിയ കമ്പനിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ വിഷയം കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ഇതേ കമ്പനി തന്നെയാണ് കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക സർക്കാരുകൾക്കും സേവനം നൽകുന്നതെന്നും, വിവാദ കമ്പനിയാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തിനാണ് ഇവർക്ക് കരാർ നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ തർക്കങ്ങൾ തുടരുമ്പോഴും തങ്ങളുടെ ഭാവി ആശങ്കയിലാക്കുന്ന പിഴവുകൾ എത്രയും വേഗം പരിഹരിക്കാൻ സിബിഎസ്ഇ അധികൃതർ തയ്യാറാകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.