കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിർബന്ധമാണെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി. കെ-ടെറ്റ് നിർബന്ധമാക്കിയ മുൻ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും വിവിധ അധ്യാപക സംഘടനകളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ഇത് സർക്കാരിനും അധ്യാപക സംഘടനകൾക്കും വലിയ തിരിച്ചടിയാണ്.
അതേസമയം, പരീക്ഷ പാസാകുന്നതിനായുള്ള സമയപരിധിയിൽ കോടതി നേരിയ ഇളവ് അനുവദിച്ചിട്ടുണ്ട്. ആദ്യ ഉത്തരവിൽ രണ്ട് വർഷമായിരുന്ന സമയപരിധി ഇപ്പോൾ മൂന്ന് വർഷമായി സുപ്രീം കോടതി ഉയർത്തി. ഇത് മാത്രമാണ് നിലവിൽ അധ്യാപകർക്ക് ലഭിച്ച ഏക ആശ്വാസം.
2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കരുതെന്നും വിരമിക്കാനിരിക്കുന്ന അധ്യാപകരെ പരീക്ഷയെഴുതാതെ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ, യോഗ്യതാ പരീക്ഷ സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്താനോ മുൻ ഉത്തരവ് പുനഃപരിശോധിക്കാനോ കോടതി തയ്യാറായില്ല. ഇതോടെ നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യത നേടാത്തവർക്ക് ജോലിയിൽ തുടരുക പ്രയാസകരമാകും.