കൊൽക്കത്ത: പതിനൊന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പശ്ചിമ ബംഗാൾ പൊലീസ്. മകന്‍റെ മൃതദേഹം സ്വീകരിക്കില്ലെന്നും അവന് അർഹിച്ചത് കിട്ടിയെന്നും പ്രതികരിച്ച് പ്രതിയുടെ അമ്മ. കസ്റ്റഡിയിലിരിക്കേ പൊലീസുകാരന്‍റെ റിവോൾവൾ തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രഭാസ് മണ്ഡലിനെ പൊലീസ് വധിച്ചത്.
പ്രഭാസ് കൊല്ലപ്പെട്ട വിവരം പൊലീസുകാർ പ്രതിയുടെ അമ്മയായ സന്ധ്യ മണ്ഡലിനെ വീട്ടിൽ ചെന്ന് അറിയിച്ചു. എന്നാൽ ആശുപത്രിയിലേക്ക് വരാനോ മൃതദേഹം ഏറ്റു വാങ്ങാനോ താൻ തയാറല്ലെന്നും മകന് അർഹിച്ച ശിക്ഷ തന്നെ കിട്ടിയെന്നുമാണ് സന്ധ്യയുടെ പ്രതികരണം. അവൻ ചെയ്തതിനുള്ള ശിക്ഷ അവന് കിട്ടി. അവന്‍റെ മൃതദേഹം എനിക്ക് സ്വീകരിക്കാനാകില്ല. അവന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകില്ല. അവൻ നല്ല കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. അവൻ തെറ്റു ചെയ്തു, അതിന്‍റെ ശിക്ഷ കിട്ടി. എനിക്കതിൽ യാതൊരു എതിർപ്പുമില്ലെന്നാണ് സന്ധ്യ പറയുന്നത്.
സന്ധ്യയുടെ ഭർത്താവ് കിടപ്പു രോഗിയാണ്. അവന്‍റെ മൃതദേഹം എന്തു വേണമെങ്കിലും ചെയ്തോളൂ എന്ന് പൊലീസുകാരോട് പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ വ്യക്തമാക്കി.11 വയസുള്ള പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടു പോയി മറ്റു രണ്ടു പേർക്കൊപ്പം കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയാണ് പ്രഭാസ്. പിന്നീട് അവശനിലയിലായ കുട്ടിയെ ജീവനോടെ തന്നെ ചാക്കിലാക്കി കുളത്തിലെറിഞ്ഞു. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്.