മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര ഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്നു. സംഘടനയുടെ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടികളായ മാലാ പാർവ്വതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരടങ്ങുന്ന സംഘം സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകി.
രാജിവെച്ചൊഴിഞ്ഞവർ വീണ്ടും ഭരണസമിതിയിലേക്ക് തിരികെയെത്തുന്നത് നിയമവിരുദ്ധവും സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധവുമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 1955-ലെ സൊസൈറ്റീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയിൽ നിയമത്തിലെ സെക്ഷൻ 19 പ്രയോഗിച്ച് രജിസ്ട്രാർ ഭരണം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ, സാമ്പത്തിക നിയന്ത്രണങ്ങളും പ്രധാന രേഖകളും പുതുതായി രൂപീകരിക്കുന്ന അഡ്ഹോക് കമ്മിറ്റിക്ക് കൈമാറാൻ നിർദേശിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് ശ്വേത മേനോൻ സമർപ്പിച്ച ഹർജി കൊച്ചിയിലെ മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. ഈ കേസിൽ രമേശ് പിഷാരടിയും അൻസിബ ഹസ്സനും കക്ഷിചേരാൻ അനുമതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.