മണ്ണടിച്ചിൽ ഭീഷണി തുടരുന്ന സാഹചര്യത്തിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ എല്ലാവിധ നിർമ്മാണ പ്രവർത്തികളും താത്കാലികമായി നിർത്തിവെക്കാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. മേലിൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദേശീയപാതയിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നാണ് നിർദ്ദേശം.
നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ദേശീയപാതയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെത്തുടർന്ന് മണ്ണടിച്ചിൽ ഉണ്ടായിരുന്നു. റോഡിലെ അപകടസാധ്യതകൾ വ്യക്തമായി പഠിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഹസാർഡ് അനലിസ്റ്റ്, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അടങ്ങുന്ന സംഘത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാതയിലെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുക.