കൊൽക്കത്ത: സംസ്ഥാനത്തെ സാമൂഹിക ക്ഷേമപദ്ധതികളുടെ വിതരണം കാര്യക്ഷമമാക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി കർശനമായ നിബന്ധനകൾ പ്രഖ്യാപിച്ചു. 'ലക്ഷ്മീർ ഭണ്ഡാർ' പദ്ധതിക്ക് പകരം 'അന്നപൂർണ യോജന' നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ഭരണപരമായ പുനഃക്രമീകരണത്തിന് പിന്നാലെയാണ് സർക്കാർ കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഇവയാണ് യോഗ്യതാ മാനദണ്ഡങ്ങൾ നിർണയിക്കുന്നതിൽ വരുന്നവ: A. രണ്ടിൽ കൂടുതൽ തവണ (മൂന്നോ അതിലധികമോ) വിവാഹം കഴിച്ച വ്യക്തികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ല.
B. സർക്കാർ നിർബന്ധമാക്കിയതോ അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ നടത്തുന്നതോ ആയ വാക്സിനേഷൻ ഡ്രൈവുകളിൽ കുട്ടികൾക്ക് വാക്സിൻ നൽകാൻ വിസമ്മതിക്കുന്ന മാതാപിതാക്കളെ അല്ലെങ്കിൽ രക്ഷിതാക്കളെ പദ്ധതികളിൽ നിന്ന് ഒഴിവാക്കും.
C.കുട്ടികളെ സർക്കാർ സ്കൂളുകളിൽ നിന്ന് മാറ്റി 'ചില പ്രത്യേക മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ' ചേർത്ത ഗുണഭോക്താക്കൾക്ക് അവരുടെ അലവൻസുകൾ നഷ്ടപ്പെടും. D . ഇന്ത്യൻ പൗരത്വമില്ലെന്ന് സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് സംസ്ഥാന ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.
11 പേജുള്ള അന്നപൂർണ യോജന അപേക്ഷാ ഫോമിന്റെ എട്ടാം പേജിൽ, അപേക്ഷകർ തങ്ങളുടെ നാല് കുട്ടികൾ വരെയുള്ളവരുടെ വാക്സിനേഷൻ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്. കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ വിവരങ്ങളും (ഗവൺമെന്റ്, ഗവൺമെന്റ് എയ്ഡഡ്, പ്രൈവറ്റ് അല്ലെങ്കിൽ മദ്രസ) ഇതിൽ നൽകണം.
ജീവന് ഭീഷണിയായ 12 രോഗങ്ങൾക്കെതിരെ സൗജന്യ വാക്സിനുകൾ നൽകുന്ന യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ (UIP) കീഴിലാണ് ഈ നിർബന്ധിത വാക്സിനേഷനുകൾ വരുന്നത്.മദ്രസ, വിവര-സാംസ്കാരിക വകുപ്പുകൾക്ക് കീഴിലുള്ളവ ഉൾപ്പെടെ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ സാമ്പത്തിക സഹായ പദ്ധതികളും നിർത്തലാക്കാൻ സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി തീരുമാനിച്ചു.
അർഹതയില്ലാത്ത ഏതാണ്ട് 30 ലക്ഷത്തോളം ഗുണഭോക്താക്കളെ കണ്ടെത്താനായി സർക്കാർ നിലവിൽ പരിശോധന നടത്തിവരികയാണ്. പുതിയ അപേക്ഷാ ഫോമുകളിൽ ആധാർ, റേഷൻ കാർഡ്, സ്വത്ത് വിവരങ്ങൾ (ഭൂമി, വീട്, വാഹനം), കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ ജോലി ഉണ്ടോ തുടങ്ങിയ വിശദമായ വിവരങ്ങൾ നൽകേണ്ടതുണ്ട്.