കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി. രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ചാണ് സർക്കാർ ബില്ല് അവതരിപ്പിച്ചതെന്ന് അവർ ആരോപിച്ചു. ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് സോണിയാ ഗാന്ധിയുടെ വിമർശനം.
വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി (Delimitation) ബന്ധിപ്പിക്കാനുള്ള നീക്കം ഭരണഘടനയ്ക്ക് മേലുള്ള കടന്നാക്രമണമാണെന്ന് സോണിയ കുറ്റപ്പെടുത്തി. ഇത്തരമൊരു നീക്കം അങ്ങേയറ്റം അപകടകരമാണ്. ബില്ലുമായി ബന്ധപ്പെട്ട് എം.പിമാർക്ക് വ്യക്തമായ നിർദ്ദേശങ്ങളോ വ്യവസ്ഥകളോ സർക്കാർ നൽകിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിരസിക്കുകയായിരുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സർവ്വകക്ഷി യോഗം വിളിക്കണമെന്നും, അടുത്ത സമ്മേളന കാലയളവിൽ ബില്ല് അവതരിപ്പിച്ചാൽ എന്താണ് പ്രശ്നമെന്നും സോണിയാ ഗാന്ധി ചോദിച്ചു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ബില്ല് പാസാക്കാനുള്ള സർക്കാരിന്റെ തിരക്കിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.