പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ കടുത്ത നടപടിയുമായി മമത ബാനർജി. തൃണമൂലിന്റെ എല്ലാ പാർട്ടി കമ്മിറ്റികളും പോഷക സംഘടനകളും മമത ബാനർജി പിരിച്ചുവിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (ട്വിറ്റർ) വെറും മൂന്ന് വരികളിലാണ് ഈ കടുത്ത തീരുമാനം മമത വ്യക്തമാക്കിയത്.
അടുത്തിടെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കാട്ടാൻ ഒരു വിഭാഗം വിമതർ നീക്കം നടത്തിയതാണ് മമതയെ പ്രകോപിപ്പിച്ചത്. തങ്ങൾക്ക് 59 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമതർ ബംഗാൾ ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ 53 എംഎൽഎമാരുടെ പിന്തുണ മതിയെന്നിരിക്കെ, അതിനേക്കാൾ കൂടുതൽ അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതരുടെ അവകാശവാദം. ഇരുപതോളം എംപിമാരും വിമതർക്കൊപ്പം ഉറച്ചുനിൽക്കുന്നതായാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയമാണ് തൃണമൂലിൽ വലിയ രീതിയിലുള്ള ഭിന്നതയ്ക്ക് കാരണമായത്. വെറും 80 സീറ്റുകളിൽ ഒതുങ്ങിയ തൃണമൂലിന്റെ പല ഓഫീസ് കെട്ടിടങ്ങളും ബിജെപിയും മറ്റ് ഇടത് പാർട്ടികളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ പാർട്ടി നേതാക്കളും എംപിമാരും പരസ്യമായി രംഗത്തെത്തിയത്. ബംഗാൾ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലുള്ള വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തൃണമൂൽ കോൺഗ്രസും സംസ്ഥാനവും ഇപ്പോൾ എത്തിനിൽക്കുന്നത്.