കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത.പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നും ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് അതിജീവിത. സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. മെമ്മറി കാർഡ് പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തിരുന്നു ഇതടക്കം ലാബിൽ അയച്ച് വിശദമായ പരിശോധനകൾ നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമുള്ള ആവശ്യമാണ് ഹർജിയിൽ അതിജീവിത പറയുന്നത്. 2017 ഫെബ്രുവരി പതിനേഴിനാണ് നടി ആക്രമിക്കപ്പെടുന്നത്.