Share this Article
News Malayalam 24x7
'യുഡിഎഫ് കേന്ദ്രത്തിന് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; ആരോഗ്യവകുപ്പിൽ ഏകോപനമില്ല,ജാഗ്രതക്കുറവെന്നും പ്രതിപക്ഷനേതാവ്
വെബ് ടീം
posted on 18-06-2026
1 min read
PINARAYI VIJAYAN

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രനയങ്ങൾക്ക് മുന്നിൽ യുഡിഎഫ് കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.യുഡിഎഫ് ബിജെപിയ്ക്ക് കീഴടങ്ങി. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഒരു സര്‍ക്കാര്‍ ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാവില്ല. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റി വേണം. കൂടാതെ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളുടെ പട്ടികയും തയ്യാറാക്കി കേന്ദ്രത്തിന് അയക്കണം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകമാത്രമാണ് ചെയ്തത്. തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കുകയോ, സ്‌കൂളുകളുടെ പട്ടിക കൈമാറുകയോ ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളും പിഎം ശ്രീ പദ്ധതി അംഗീകരിക്കുന്നതാണ് കാണുന്നത്. പദ്ധതിയെ അതിനിശിതമായ എതിര്‍ത്ത യുഡിഎഫ് ആ പദ്ധതി അംഗീകരിച്ച് നടപ്പാക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി അവര്‍ തന്നെ വിശദീകരിക്കണം, ധാരണാപത്രം റദ്ദ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശം ഉണ്ട്, സംസ്ഥാന സര്‍ക്കാരിന് ഭേദഗതി ചെയ്യാന്‍ അവകാശമുണ്ട്. എന്നിട്ടും കേന്ദ്രസര്‍ക്കാരിന് കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.


സംസ്ഥാനത്ത് പുതിയസര്‍ക്കാര്‍ അധികാരത്തിലേറി. നയപരമായി തീരുമാനിച്ചാല്‍ മാത്രമേ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ ആവുകയുള്ളു. അത്തരത്തില്‍ ഒരു നയമാറ്റത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അവര്‍ തന്നെ വ്യക്തമാക്കണം. കരാര്‍ ഒപ്പിട്ടാലും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിന് കഴിയും. പഞ്ചാബ് സര്‍ക്കാര്‍ അതിന് ഉദാഹരണമാണെന്നും പിണറായി പറഞ്ഞു.

തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ വ്യക്തിപരമായ വീഴ്ചയെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ല. എം എ ബേബിയുടെ നിലപാട് തള്ളി പിണറായി വിജയൻ.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രതിരോധനടപടികൾക്ക് ഏകോപനമില്ല. ജാഗ്രതക്കുറവെന്നും  പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories