വനിതാ സംവരണ ബിൽ രാജ്യത്ത് പുതിയ ചരിത്രം രചിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന 'നാരിശക്തി വന്ദൻ' സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും സുപ്രധാനമായ തീരുമാനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
നാരിശക്തിക്ക് വേണ്ടിയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും ഇത് രാജ്യത്തെ സ്ത്രീകൾക്ക് വലിയ കരുത്ത് നൽകുമെന്നും മോദി പറഞ്ഞു. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ലഭിക്കുന്നത് ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. വനിതാ പ്രാതിനിധ്യം വർദ്ധിക്കുന്നത് ഭരണരംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സംവരണ ബില്ലിന്മേൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിന്നത് അഭിമാനകരമാണ്. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഈ ബിൽ യാഥാർത്ഥ്യമായത്. കഴിഞ്ഞ ഏതാനും തലമുറകളുടെ പരിശ്രമഫലമാണ് ഈ ചരിത്രപരമായ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാരിശക്തി വന്ദൻ അധിനിയം സ്ത്രീകളുടെ ശാക്തീകരണത്തിന് പുതിയ മാനം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.