കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയെ കണ്ടെത്താൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘം മടങ്ങി. പെൺകുട്ടിയെയും ഭർത്താവ് ഫർമാൻ ഖാനെയും കണ്ടെത്താനായി നടത്തിയ ഊർജ്ജിതമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ്പൊലീസ് സംഘം വെള്ളിയാഴ്ച വൈകീട്ടോടെ മടങ്ങിയത്.
പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് കൊച്ചിയിലെ തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളിൽ പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഒരു വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി കേരളത്തിലെത്തിയത്. എന്നാൽ ഇവർ ഒളിവിൽ പോയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല.
പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാനെതിരെ മധ്യപ്രദേശിൽ കേസ് നിലവിലുണ്ട്. ഫർമാൻ ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മധ്യപ്രദേശ് പൊലീസിനെ അറിയിച്ചു. തുടർന്നാണ് അന്വേഷണ സംഘം താൽക്കാലികമായി പിൻവാങ്ങാൻ തീരുമാനിച്ചത്.
പെൺകുട്ടിയും പങ്കാളിയും നിലവിൽ ഒരു രഹസ്യ കേന്ദ്രത്തിൽ കഴിയുകയാണെന്നാണ് സൂചന. കുംഭമേളയ്ക്കിടെ എടുത്ത ചിത്രങ്ങൾ വൈറലായതോടെയാണ് ഈ പെൺകുട്ടി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് നടന്ന സംഭവവികാസങ്ങളാണ് പൊലീസിനെ കൊച്ചിയിലെത്തിച്ചത്. വരും ദിവസങ്ങളിൽ ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രമേ കൂടുതൽ നടപടികളുണ്ടാകൂ.