Share this Article
News Malayalam 24x7
പശ്ചിമേഷ്യൻ യുദ്ധം: ആഗോള ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ
UN Warns of Global Food Scarcity Risks Amid Rising Regional Tensions

പശ്ചിമേഷ്യയിലെ യുദ്ധം കാരണം ലോകത്ത് കടുത്ത ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര വികസന സമിതി മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധം ഉടൻ അവസാനിച്ചാൽ പോലും കാർഷിക മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ദീർഘകാലം നിലനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

കൃഷിയിറക്കുന്ന നിർണ്ണായക സമയത്താണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇത് വളം ഇറക്കുമതിയിൽ വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ലോകത്ത് ഉപയോഗിക്കുന്ന വളത്തിന്റെ വലിയൊരു ശതമാനവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. വളം ലഭ്യത കുറയുന്നത് കാർഷിക ഉത്പാദനത്തെ ബാധിക്കുകയും ഇത് ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വികസന വിഭാഗം മേധാവി അലക്സാണ്ടർ ഡി ക്രൂ വ്യക്തമാക്കി.


അമേരിക്കയും ഇറാനും തമ്മിലുള്ള നിയന്ത്രണ പോരാട്ടം ഹോർമുസ് കടലിടുക്കിനെ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ഇവിടെ ചരക്ക് കപ്പലുകൾ തടയുന്നത് കാരണം മിക്ക രാജ്യങ്ങളിലേക്കുമുള്ള വളം വിതരണം നിലച്ചിരിക്കുകയാണ്. വരും മാസങ്ങളിൽ ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരാൻ ഇത് കാരണമാകും.

ഭക്ഷ്യക്ഷാമത്തിന് പുറമെ ആഗോള ഊർജ്ജക്ഷാമം, വിദേശ പണമിടപാടുകളിലെ ഇടിവ് എന്നിവയും യുദ്ധം മൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ലോകത്തെ ദുർബലരായ ജനവിഭാഗങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുക. യുദ്ധം വിതരണ ശൃംഖലയെ ബാധിക്കുന്നതോടെ സാധാരണക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകാൻ പ്രയാസമായിത്തീരും. എത്രയും വേഗം സംഘർഷത്തിന് അയവ് വന്നില്ലെങ്കിൽ ആഗോളതലത്തിൽ വലിയൊരു മാനുഷിക പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories