Share this Article
News Malayalam 24x7
അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്
Attappadi Madhu Case

അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നു. കേസിൽ തുടർനടപടികൾക്കായി സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിയമസഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. നിയമസഹായം ഉറപ്പാക്കുന്നതിനായി അടുത്ത ആഴ്ച കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തും.


കേസിലെ മുഴുവൻ പ്രതികൾക്കും അർഹമായ ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്. കേസിൽ ഉൾപ്പെട്ടിരുന്ന 16 പ്രതികളിൽ 12 പേർക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതി ഹുസൈൻ, നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് കുടുംബം സുപ്രീം കോടതിയിലേക്ക് പോകുന്നത്.


പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാരും മധുവിന്റെ കുടുംബവും നൽകിയ അപ്പീലിലാണ് മുൻപ് 12 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories