അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് നോയിഡ സ്വദേശിയായ സൗരവ് ആണ് അറസ്റ്റിലായത്. ഒരു ഓൺലൈൻ ലോൺ ആപ്പിന്റെ ടെലികോളറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
നിതിനെ ഫോൺ വഴി ഭീഷണിപ്പെടുത്തുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സൗരവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ലോൺ ആപ്പുകൾ വഴിയുള്ള ഭീഷണികൾ നിതിൻ നേരിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം, നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജാതി അധിക്ഷേപവും പീഡനാരോപണവും നേരിടുന്ന കോളേജ് അധ്യാപകനും കേസിലെ ഒന്നാം പ്രതിയുമായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഒളിവിൽ കഴിയുന്ന ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുന്നതിനിടയിലാണ് സാമ്പത്തിക ഭീഷണിയുമായി ബന്ധപ്പെട്ട് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു.