നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്താൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. അക്രമം നടന്ന രീതി അതേപടി പുനരാവിഷ്കരിച്ച് തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഇതിന്റെ ഭാഗമായി പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസിനോടും അജയ് ജുവൽ കുര്യാക്കോസിനോടും ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും തെളിവെടുപ്പ് നടത്തുക.
കേസിലെ അഞ്ച് പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ പ്രത്യേകം ഇരുത്തിയാണ് ചോദ്യം ചെയ്തതെങ്കിൽ, ഇന്ന് എല്ലാവരെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക. ശാസ്ത്രീയമായ തെളിവുശേഖരണത്തിലൂടെ കേസ് ശക്തമാക്കാനാണ് എസ്.ഐ.ടിയുടെ ശ്രമം. അതേസമയം, പൊലീസ് വകുപ്പ് അനുവദിക്കാത്ത ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചതിനെക്കുറിച്ച് പ്രതികൾ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.