അന്തരിച്ച പ്രിയനടൻ സലിം കുമാറിന്റെ ഭൗതികശരീരം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. തങ്ങളുടെ പ്രിയപ്പെട്ട കലാകാരനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് ടൗൺ ഹാളിലേക്ക് ഒഴുകിയെത്തുന്നത്.മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എന്നിവർ ടൗൺ ഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
1969 ഒക്ടോബർ 9-ന് ഗംഗാധരന്റെയും കൗസല്യയുടെയും മകനായി വടക്കൻ പറവൂരിലാണ് സലിം കുമാർ ജനിച്ചത്. മകന് ജാതിയും മതവുമില്ലാത്ത ഒരു പേര് വേണമെന്ന പിതാവിന്റെ ആഗ്രഹത്തിൽ നിന്നാണ് 'സലിം' എന്ന പേരിടുന്നത്. പിന്നീട് സ്കൂളിൽ ചേർത്തപ്പോഴാണ് അധ്യാപികയുടെ നിർദ്ദേശപ്രകാരം 'കുമാർ' എന്ന് കൂടി ചേർക്കുന്നത്. മഹാരാജാസ് കോളേജിലെ പഠനകാലത്ത് കെ.എസ്.യു പ്രവർത്തകനായും മിമിക്രി വേദികളിലും അദ്ദേഹം സജീവമായിരുന്നു.
'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ സലിം കുമാർ 'തെങ്കാശിപ്പട്ടണം' എന്ന ചിത്രത്തിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. തുടർന്ന് 'കല്യാണരാമൻ', 'പുലിവാൽ കല്യാണം', 'തിളക്കം', 'ചതിക്കാത്ത ചന്തു', 'മീശമാധവൻ', 'മായാവി' തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളിക്ക് ചിരിയുടെ വസന്തകാലം സമ്മാനിച്ചു. 2005-ൽ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും, 2010-ൽ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കി.
അഭിനയത്തിന് പുറമെ 'കറുത്ത ജൂതൻ', 'കംപാർട്ട്മെന്റ്', 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിലും, അദ്ദേഹം സമ്മാനിച്ച അനശ്വരങ്ങളായ കഥാപാത്രങ്ങളും ഡയലോഗുകളും മലയാളികളുടെ നിത്യജീവിതത്തിലും ട്രോളുകളിലും എന്നും ജീവിക്കുമെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.