Share this Article
News Malayalam 24x7
മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവം; പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി ഇന്ന് പരിഗണിക്കും
Memory Card Case

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജി പുതിയ ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയതിനെ തുടർന്നാണിത്. ഈ വിഷയത്തിൽ വിശദമായ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡ് വിവിധ കോടതികളുടെ കസ്റ്റഡിയിൽ ഇരുന്ന സമയത്ത് ആരോ തുറന്നു പരിശോധിച്ചതായും, ഇതിലൂടെ കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്മേൽ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ മുൻപ് ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്നും, രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.


കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി സമർപ്പിക്കുന്നതിനായി പ്രൊസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന തെളിവായ മെമ്മറി കാർഡിന്റെ സുരക്ഷിതത്വം നഷ്ടപ്പെട്ടത് കേസിന്റെ സുഗമമായ വിചാരണയെ ബാധിക്കുമെന്ന കടുത്ത ആശങ്കയാണ് അതിജീവിത കോടതിയിൽ പങ്കുവെച്ചത്. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയതോടെ വരും ദിവസങ്ങളിൽ ഈ ഹർജിയിൽ കൂടുതൽ വാദപ്രതിവാദങ്ങൾ ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories