ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്) പദവിയെച്ചൊല്ലിയുള്ള തർക്കങ്ങളും നിയമയുദ്ധങ്ങളും തുടരുന്നതിനിടയിൽ, ഔദ്യോഗിക ഭരണനടപടികൾ ആരംഭിച്ചു കൊണ്ട് ഡോ. വി. മീനാക്ഷി പുതിയ സർക്കുലർ പുറത്തിറക്കി. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ദീർഘകാല അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ആദ്യ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഷിഗെല്ലയും പനിയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന അടിയന്തര സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങളെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അഡീഷണൽ ഡയറക്ടർമാർക്കും മെഡിക്കൽ ഓഫീസർമാർക്കുമാണ് പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്.
ജില്ലാ മെഡിക്കൽ ഓഫീസർമാർ തങ്ങളുടെ പരിധിയിലുള്ള സർക്കാർ ആശുപത്രികൾ സന്ദർശിക്കുകയും ഒ.പി വിഭാഗത്തിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത കൃത്യമായി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സർക്കുലറിൽ കർശനമായി നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായി ഡോ. കെ.ജെ. റീന കസേര ഏറ്റെടുക്കാൻ എത്തിയെങ്കിലും, ഔദ്യോഗിക സർക്കാർ ഉത്തരവില്ലാതെ താൻ പദവി ഒഴിഞ്ഞു തരില്ലെന്ന ഉറച്ച നിലപാടിലാണ് ഡോ. മീനാക്ഷി.