ശബരിമല സ്വർണ്ണക്കവർച്ച കേസിൽ നിർണായക വഴിത്തിരിവ്. 2025-ൽ നടന്ന സ്വർണ്ണപ്പാളി കൈമാറ്റത്തിൽ വൻ ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉൾപ്പെടെ ഒൻപത് പേരെ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി മറികടന്നാണ് സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇതിൽ വലിയ ദുരൂഹതയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2019-ൽ സംഭവിച്ച വീഴ്ചകളും ക്രമക്കേടുകളും ബോധപൂർവ്വം മറച്ചുവെക്കുന്നതിനാണ് ഇത്തരത്തിൽ ചട്ടവിരുദ്ധമായ കൈമാറ്റം നടത്തിയതെന്ന് എസ്.ഐ.ടി വിലയിരുത്തുന്നു. മുൻ വർഷങ്ങളിൽ സ്വർണ്ണത്തിന്റെ നിറം മങ്ങിയിട്ടും ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇടതുപക്ഷ ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് എസ്.ഐ.ടിയുടെ പുതിയ റിപ്പോർട്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രാജിള, ദേവസ്വം സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരാണ് പുതുതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർ.