സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടി.യെ വീണ്ടും ചോദ്യം ചെയ്യുന്നതിന് തടസ്സം നേരിടുന്നതായി റിപ്പോർട്ടുകൾ. കോടതി അനുമതി നൽകി പത്തു ദിവസം പിന്നിട്ടിട്ടും എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) കണ്ടെത്തിയ നിർണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിക്കാത്തതാണ് പ്രധാന തടസ്സമായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ലഭിക്കേണ്ട 134 നിർണായക രേഖകൾ കൈമാറുന്നതിനായി എസ്.എഫ്.ഐ.ഒ അന്വേഷണസംഘവുമായി ചർച്ച നടത്താൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഈ രേഖകൾ പൂർണ്ണമായി ലഭിച്ചതിനു ശേഷം മാത്രമേ വീണയ്ക്ക് വീണ്ടും സമൻസ് അയക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ സാധിക്കൂ എന്നാണ് അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
കേസിന്റെ ഭാഗമായി വീണയുടെ ബാങ്ക് ലോക്കർ ഇ.ഡി പരിശോധിച്ചിരുന്നു. എന്നാൽ ബാങ്ക് ലോക്കർ പരിശോധിച്ചതിൽ നിന്നും സി.എം.ആർ.എല്ലുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ രേഖകളൊന്നും കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. നേരത്തെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്. എന്നാൽ ആവശ്യമായ രേഖകൾ ലഭ്യമാകുന്നതിലെ കാലതാമസം കാരണം തുടർനടപടികൾ വൈകുകയാണ്.