കേരള കോൺഗ്രസ് (ബി) നേതാവും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെ തള്ളി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യ രീതിയിലല്ല തങ്ങളെ പുറത്താക്കിയതെന്ന് പരാതിയുണ്ടെങ്കിൽ ഗണേഷ് കുമാറിന് നിയമപരമായി നേരിടാമെന്നും വേണമെങ്കിൽ കേസ് കൊടുക്കട്ടെയെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗണേഷ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തിയവർ യഥാർത്ഥത്തിൽ കഴിഞ്ഞ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നില്ലെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. വിവിധ താലൂക്കുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഓരോ കമ്മിറ്റിയിലും മാറ്റങ്ങൾ വരുത്തുന്നത്. മുൻ കമ്മിറ്റിയിൽ ഭൂരിഭാഗം പേരും രാജിവെച്ചതിനെ തുടർന്ന് കോറം നഷ്ടപ്പെട്ടതിനാലാണ് പ്രസ്തുത കമ്മിറ്റി പിരിച്ചുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസിൽ ജനാധിപത്യപരമായ രീതിയിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. താലൂക്ക് യൂണിയനിൽ നിന്നും ജനാധിപത്യ വിരുദ്ധമായി ആരെയും പുറത്താക്കിയിട്ടില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ പിന്നീട് അവർക്ക് സമൂഹത്തിൽ ഒരു അഡ്രസ്സ് ഉണ്ടാകില്ലെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ