തിരുവനന്തപുരം നഗരസഭയിൽ ഭരണകക്ഷിയായ എൽഡിഎഫ് കൗൺസിലർമാരും പ്രതിപക്ഷമായ ബിജെപി കൗൺസിലർമാരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ഇരുവിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എൽഡിഎഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ ബിജെപി നേതാക്കളായ വി.വി. രാജേഷ്, ആശാനാഥ് എന്നിവരടക്കം പത്ത് ബിജെപി കൗൺസിലർമാർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ബിജെപി കൗൺസിലർ ശ്രുതിയുടെ പരാതിയിൽ എൽഡിഎഫ് കൗൺസിലർമാരായ എസ്.പി. ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു തുടങ്ങി അഞ്ച് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കാപ്പ (KAAPA) കേസ് പ്രതിയായ വാളോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മേയറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയ്ക്കൊടുവിലാണ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ച കൗൺസിലർമാരെ എൽഡിഎഫ് അംഗങ്ങൾ തടഞ്ഞതോടെയാണ് വാക്കേറ്റവും തുടർന്ന് കൂട്ടത്തല്ലും ഉണ്ടായത്. സംഘർഷത്തിൽ സ്ത്രീകളടക്കമുള്ള ഇരുവിഭാഗത്തിലെയും കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിപക്ഷ കൗൺസിലർമാരുടെ രാജിയാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് എൽഡിഎഫിന്റെ തീരുമാനം.