Share this Article
News Malayalam 24x7
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പന്ത്രണ്ടാം പ്രതി ലെനിൻ രാജിൻ്റെ ജാമ്യപേക്ഷയിൽ വിധി ഇന്ന്
Kerala Court Verdict on Lenin Raj Bail Plea Today

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്‌ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ പന്ത്രണ്ടാം പ്രതിയായ ലെനിൻ രാജിന്റെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ലെനിൻ രാജിന്റെ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഭാഗം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

എക്സാലോജിക്-സിഎംആർഎൽ മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ഇഡി പരിശോധനയ്ക്ക് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. കേസിൽ ആകെ 25 പ്രതികളാണുള്ളത്. നിലവിൽ ഇതിൽ ഒരാൾക്ക് മാത്രമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ഒൻപതാം പ്രതിയായ ഹരീഷ് കുമാറിനാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.


ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പൊലീസും പബ്ലിക് പ്രോസിക്യൂട്ടറും തമ്മിൽ വലിയ ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. ഹരീഷ് കുമാറിന് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് വ്യക്തമായ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് വിരുദ്ധമായി, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന വാദമാണ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ കുമാരി കോടതിയിൽ ഉന്നയിച്ചത്.


പ്രോസിക്യൂഷന്റെ ഈ വാദം കണക്കിലെടുത്താണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെയും താല്പര്യങ്ങളെയും അപ്രസക്തമാക്കുന്ന രീതിയിൽ വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ വീണാ കുമാരിയെ കേസിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പൊലീസും പ്രോസിക്യൂട്ടറും തമ്മിലുള്ള ഈ പരസ്യമായ തർക്കം കേസിന്റെ തുടർനടപടികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories