Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവർച്ച കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് SIT
 Unnikrishnan Potty

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിങ്കളാഴ്ച അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) വീണ്ടും ചോദ്യം ചെയ്തു. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്തു നടന്ന ചോദ്യം ചെയ്യൽ ഏകദേശം എട്ട് മണിക്കൂറോളം നീണ്ടുനിന്നു. 2025-ൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചത്.

2025-ൽ നടന്ന സ്വർണ്ണപ്പാളി കൈമാറ്റത്തിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ സംഭവത്തിൽ മുൻ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. നിലവിലുള്ള ചട്ടങ്ങളെല്ലാം പൂർണ്ണമായും മറികടന്നാണ് 2025-ൽ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.


2019-ൽ നടന്ന ആദ്യ സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് 2025-ൽ ശ്രീകോവിലിലെ ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് ശബരിമല സ്വർണ്ണക്കൊള്ള കേസ് പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. 2025 ആയപ്പോഴേക്കും സ്വർണ്ണത്തിന്റെ നിറം മങ്ങിയിട്ടും ഇതിനെക്കുറിച്ച് ഔദ്യോഗികമായി അന്വേഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നില്ല. പകരം, വെറും 'വാറന്റി' ഉണ്ടെന്ന കാരണം നിരത്തി പാളികൾ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ കൈമാറുകയായിരുന്നുവെന്ന് എസ്‌ഐടി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


സ്വർണ്ണപ്പാളി കൈമാറ്റത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ഒൻപത് പ്രമുഖരെ പുതിയ കേസിൽ പ്രതികളാക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതി പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജി കുമാർ, സന്തോഷ് കുമാർ (ഇദ്ദേഹം നിലവിലെ ഭരണസമിതിയിലും അംഗമാണ്), ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരാണ് പുതിയ പ്രതിപ്പട്ടികയിലുള്ളത്. അതേസമയം, മരണപ്പെട്ടതിനാൽ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


പുതിയ കേസ് രജിസ്റ്റർ ചെയ്ത ശേഷം പുതിയ പ്രതിപ്പട്ടിക വൈകാതെ തന്നെ കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. എസ്‌ഐടിയുടെ ഈ നിർണായക നീക്കത്തോടെ ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെയും മുൻ ഭരണസമിതിയുടെയും പങ്കിനെക്കുറിച്ചുള്ള കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories